A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മേരി ക്യൂറി- എന്നും ആവേശം ജനിപ്പിക്കുന്ന ജീവിതം



മേരി ക്യൂറി- എന്നും ആവേശം ജനിപ്പിക്കുന്ന ജീവിതം -- ഇന്ന് 150 ആം ജന്മദിനം.

റഷ്യന്‍ അധീനതയിലുള്ള പോളണ്ടിലായിരുന്നു മേരിയുടെ സ്കൂള്‍ വിദ്യാഭ്യാസം. ഉന്നതമായ മികവോടെ 1883 ല്‍ ബിരുദം കരസ്ഥമാക്കിയിരുന്നെങ്കിലും സാറിസ്റ്റ് ഭരണകൂടം സ്ത്രീകള്‍ക്ക് ഉപരി പഠനം അനുവദിച്ചിരുന്നില്ല. മേരിക്കും ചേച്ചി ബ്രോണ്യക്കും പഠിക്കാനുള്ള കടുത്ത ആഗ്രഹവും. ബ്രോണ്യക്ക് വൈദ്യത്തിലായിരുന്നു താല്‍പര്യമെങ്കില്‍ മേരിക്ക് ഭൌതികവും രസതന്ത്രവും, ഗണിതവും ഒക്കെയായിരുന്നു ഇഷ്ടം. പാരീസ് യുണിവേഴ്സിറ്റിയില്‍ സത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. പക്ഷെ ചിലവ് താങ്ങാന്‍ കുടുംബത്തിന് ശേഷിയുണ്ടായിരുന്നില്ല. പോളിഷ് ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധത്തിന്‍റെ പേരില്‍ മേരിയുടെ അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. അവര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ബ്രോണ്യ ആദ്യം പാരീസിലേക്ക് പോവുക. അവളുടെ പഠനത്തിന്‍റെ ചിലവ് മേരി ജന്മനാട്ടില്‍ ജോലി ചെയ്ത് കണ്ടെത്തും. അതിനുശേഷം മേരിയുടെ പഠനത്തിനുവേണ്ട ചിലവ് ബ്രോണ്യ കണ്ടെത്തണം.
ആയയായും ട്യൂഷനെടുത്തുമൊക്കെ പണം കണ്ടെത്തുന്നതോടൊപ്പം സ്ത്രീവിദ്യാഭ്യാസം ലക്ഷ്യമാക്കി രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പോളീഷ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് മേരി പഠിക്കുന്നുമുണ്ടായിരുന്നു. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 1891 ലാണ് മേരിക്ക് പാരീസിലേക്ക് പോകാനായത്. അവിടെ ചെന്നിട്ടും തണുപ്പും വിശപ്പുമൊക്കെ സഹിച്ചും ഒഴിവുസമയങ്ങളില്‍ ജോലി ചെയ്തു പണം കണ്ടെത്തിയുമൊക്കെയാണ് മേരി പഠനം തുടര്‍ന്നത്. വിശപ്പു സഹിയാതെ ബോധം കെട്ടു വീണ സന്ദര്‍ഭങ്ങള്‍ വരെ നേരിട്ടുകൊണ്ടാണ് അവള്‍ ഫിസിക്സില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്. ഉടനെ തന്നെ രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദത്തിന് ചേരുകയും ചെയ്തു.

ഗവേഷണത്തിന് ഒരു ലാബിനായുള്ള അന്വഷണത്തിനിടെയാണ് മേരി പിയറി ക്യൂറിയുമായി പരിചയപ്പെടുന്നത്. ക്യൂറിയുടെ നിയന്ത്രണത്തിലുള്ള ഒരു ചെറിയ ലാബില്‍ ഒരിത്തിരി സ്ഥലം മേരിക്കു ലഭിച്ചു. പെട്ടെന്നുതന്നെ അവര്‍ തമ്മില്‍ അടുത്തു. പിയറി വിവാഹാഭ്യര്‍ത്ഥന നടത്തി. പക്ഷെ മേരിക്കു ജന്മനാട്ടിലേക്കു തിരിച്ചുപോകണമെന്നും അവിടെ എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു ആഗ്രഹം. ഒപ്പം വരാമെന്ന് ക്യൂറി വാഗ്ദാനം നല്‍കി. അവിടെ ക്യൂറിക്ക് ശാസ്ത്ര ഗവേഷണം തുടരാനാവില്ലെന്ന് മേരിക്കറിയാമായിരുന്നു. അവള്‍ക്കു വേണ്ടി ശാസ്ത്രം പോലും ഉപേക്ഷിക്കാനും വേണ്ടിവന്നാല്‍ കുട്ടികളെ ഫ്രഞ്ചുഭാഷ പഠിപ്പിച്ച് ജീവിക്കാനും താന്‍ തയ്യാറാണെന്ന് ക്യൂറി പറഞ്ഞിരുന്നു. എന്നാല്‍ എത്രയും പെട്ടെന്ന് ഡോക്ടറേറ്റ് നേടിയെടുക്കാന്‍ ക്യൂറിയെ നിര്‍ബന്ധിക്കുകയാണ് മേരി ചെയ്തത്.
രസതന്ത്രത്തിലും ബിരുദാനന്തര ബിരുദം സമ്പാദിച്ചശേഷം 1894 ല്‍ മേരി പോളണ്ടിലേക്കു തിരിച്ചു പോയി. അവിടുത്തെ യുണിവേഴ്സിറ്റികള്‍ സ്ത്രീകള്‍ക്കു ജോലിനല്‍കാന്‍ തയ്യാറല്ലായിരുന്നു. വിവരമറിഞ്ഞ് ക്യൂറി മേരിക്ക് എഴുതി.
“It would be a beautiful thing though, in which I do not dare believe, that to spend our lives next to each other, hypnotised by our dreams: your patriotic dream, our humanitarian dream and our scientific dream.”
മേരി ഫ്രാന്‍സിലേക്ക് തിരിച്ചു പോന്നു. 1895 ജൂലായ് മാസത്തില്‍ അവരുടെ വിവാഹം നടന്നു. രണ്ടുപേരും വിശ്വാസികളായിരുന്നില്ല. മതപരമായ ചടങ്ങുകളൊന്നുമില്ലാതെ, ലളിതമായ ഒരു വിവാഹം.
ഹെന്റി ബെക്കറല്‍ ആകസ്മികമായി കണ്ടെത്തിയ റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസമായിരുന്നു മേരിയുടെ ഗവേഷണവിഷയം. ഇതില്‍ താല്‍പര്യം ജനിച്ച ക്യൂറിയും ക്രിസ്റ്റലോഗ്രാഫിയിലുള്ള തന്‍റെ ഗവേഷണം അവസാനിപ്പിച്ച് മേരിയോടൊപ്പം ചേര്‍ന്നു.

“റേഡിയോ ആക്ടിവിറ്റി” എന്ന സംജ്ഞ മേരിയുടെ സംഭാവനയാണ്. വികിരണങ്ങള്‍ ആറ്റത്തിനുള്ളില്‍ നിന്നുണ്ടാവുന്നവയാണെന്ന് അവര്‍ മനസ്സിലാക്കി. അതിനു വിശദീകരണം നല്‍കുകയും ഈ സ്വഭാവമുള്ള മറ്റു വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു.
1903 ല്‍ ബെക്കറിലിന്‍റെയും പിയറിയുടെയും പേര് നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടു. സ്ത്രീയായിരുന്നതുകൊണ്ടാണ് മേരിയുടെ പേര്‍ വിട്ടുകളഞ്ഞത്. വിവരം നേരത്തെ അറിയാന്‍ കഴിഞ്ഞ പിയറി ശക്തമായി പ്രതികരിച്ചു. ഗത്യന്തരമില്ലാതെയാണ് നോബല്‍ കമ്മറ്റി മേരിയുടെ പേരുകൂടി പരിഗണിച്ചത്. ആ വര്‍ഷത്തെ നോബല്‍ സമ്മാനം ഇവര്‍ക്കു മൂന്നുപേര്‍ക്കുമായി വീതിക്കപ്പെട്ടു.
യൂണിവേഴ്സിറ്റിയോടനുബന്ധിച്ചുള്ള ഒരു ഷെഡ്ഡായിരുന്നു അവരുടെ ലാബറട്ടറി. സൌകര്യങ്ങളൊന്നുമില്ലാത്ത ഒരു പഴയ കെട്ടിടം. തങ്ങള്‍ കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ശരീരത്തിലുണ്ടാക്കിയിരുന്ന ഗുരുതരമായ ആഘാതങ്ങളെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. രണ്ടുപേരുടെയും ആരോഗ്യം ക്രമേണ ക്ഷയിച്ചുകൊണ്ടേ ഇരുന്നു. നോബല്‍ സമ്മാനം കിട്ടിയ തുക ഉപയോഗിച്ചാണ് അവര്‍ക്ക് ലാബിലേക്ക് ഒരു സഹായിയെ നിയമിക്കാനായത്.
തന്‍റെ ശരീരത്തിലുണ്ടായ വ്രണങ്ങളുടെ സ്വഭാവം കൂടി മനസ്സിലാക്കിയിട്ടാണ് റേഡിയോ ആക്ടിവിറ്റി ചികിത്സക്കായി ഉപയോഗിക്കാമെന്ന് ക്യൂറി മനസ്സിലാക്കിയത്.
തങ്ങളുടെ കണ്ടെത്തലിന്‍റെ പൂര്‍ണ്ണമായ സാധൂകരണത്തിന് റേഡിയോ ആക്ടീവായ പദാര്‍ത്ഥങ്ങളെ ശുദ്ധമായ രൂപത്തില്‍ വേര്‍തിരിച്ചെടുക്കുക തന്നെ വേണമെന്ന് അവര്‍ തീരുമാനിച്ചു. നൂറു ഗ്രാം പിച്ച് ബ്ലെന്‍ഡ് പൊടിച്ചെടുത്തുകൊണ്ടാണ് അവര്‍ പരീക്ഷണം ആരംഭിച്ചത്. അതത്ര എളുപ്പമല്ലെന്ന് പെട്ടെന്നു തന്നെ മനസ്സിലായി. ഒരു ടണ്ണിലധികം പിച്ച് ബ്ലെന്ഡ് Differential Crystallization എന്ന അതീവ ശ്രമകരമായ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുത്തതിനു ശേഷമാണ് അവര്‍ക്ക് ‘100’ മില്ലിഗ്രാം റേഡിയം ലഭിച്ചത്. ഇതിനിടെയാണ് പോളോണിയം കണ്ടെത്തിയത്. തന്‍റെ ജന്മദേശത്തിന്‍റെ പേരാണ് മേരി ഈ മൂലകത്തിന് നല്‍കിയത്. പക്ഷെ 138 ദിവസം മാത്രം അര്‍ധായുസ്സുള്ള പൊളോണിയത്തിനെ അവര്‍ക്കു പിടികിട്ടിയില്ല.

അതികഠിനമായ ഈ അധ്വാനത്തിനിടെ രണ്ടുപേര്‍ക്കും ആരോഗ്യം നഷ്ടപ്പെട്ടിരുന്നു. പക്ഷെ അതിന് റേഡിയേഷനുമായുള്ള ബന്ധം അവര്‍ അംഗീകരിച്ചില്ല. 1906 ല്‍ ക്യൂറി മേരിയെ വിട്ടുപോയി. തെരുവിലൂടെ നടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുതിരവണ്ടിയുടെ ചക്രത്തിനിടയിലേക്കു വീഴുകയായിരുന്നു അദ്ദേഹം. മേരിക്കു താങ്ങാവുന്നതിലധികമായിരുന്നു ഈ വേര്‍പാട്. പക്ഷെ കടുത്ത ജീവിതാനുഭവങ്ങളെ നേരിട്ടു ശീലിച്ച അവര്‍ പിടിച്ചു നില്‍ക്കുക തന്നെ ചെയ്തു.
ക്യൂറിയുടെ ഓര്‍മ്മക്കായി ഒരു ലോകോത്തരമായ റേഡിയോ ആക്ടിവിറ്റി ലാബ് സ്ഥാപിക്കുക, ജന്മനാട്ടിനുവേണ്ടി എന്തെങ്കിലും ചെയ്യുക, തന്‍റെ ഗവേഷണം പൂര്‍ത്തിയാക്കുക. ഇതൊക്കെയായിരുന്നു അവരുടെ ലക്ഷ്യം. പാരീസ് യുണിവേഴ്സിറ്റി ക്യൂറിക്കുവേണ്ടി സ്ഥാപിച്ച Chair of Physics മേരിക്ക് വാഗ്ദാനം ചെയ്തു. അങ്ങനെ മേരിആ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ വനിതാ പ്രോഫസ്സറായി.
ഒന്നാം ലോകയുദ്ധകാലത്ത് മേരി തന്‍റെ പതിനേഴുകാരിയായ മകളോടൊപ്പം യുദ്ധമുഖത്തുതന്നെയായിരുന്നു. വിവിധ ആശുപത്രികളിലായി 200 ഓളം റേഡിയോളജി യുണിറ്റുകളാണ് അവര്‍ സ്ഥാപിച്ചത്. 20 മൊബൈല്‍ യൂണിറ്റുകളും. നേരിട്ട് ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മേരിക്കും മകള്‍ ഐറിനും ഗുരുതരമായി റേഡിയേഷനേല്‍ക്കുകയുണ്ടായി. മജ്ജയിലുണ്ടായ ക്യാന്‍സര്‍ ബാധയെതുടര്‍ന്നാണ് മേരി മരണമടയുന്നത്. മകള്‍ ഐറിനാവട്ടെ 56 ആമത്തെ വയസ്സില്‍ രക്താര്‍ബുദം ബാധിച്ചും.
2011ല്‍ വീണ്ടും നോബല്‍ സമ്മാനം മേരിയെത്തേടിയെത്തി. ഇത്തവണയും മേരിക്കെതിരെ ഒരുപാട് ആരോപണങ്ങളുണ്ടായി. നിരീശ്വരവാദം മുതല്‍ അവിഹിത ബന്ധം വരെ. പക്ഷെ അപ്പോഴേക്കും അവഗണിക്കാനാവാത്ത ഉയരത്തിലേക്ക് മേരി എത്തിക്കഴിഞ്ഞിരുന്നു. രണ്ടു തവണ നോബല്‍ സമ്മാനം നേടിയ അപൂര്‍വ്വ പ്രതിഭകളിലൊരാള്‍. ആദ്യമായി സോള്‍വേ കോണ്‍ഫറന്‍സില്‍(രണ്ടു തവണ)പങ്കെടുത്ത വനിത.
പാരീസില്‍ അവര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നൊരു ലോകോത്തര ഗവേഷണ സ്ഥാപനമാണ്. അതിനോടനുബന്ധിച്ചുള്ള കാന്‍സര്‍ സെന്‍ററും അങ്ങനെ തന്നെ. പോളണ്ടിലും അവര്‍ മുന്‍കൈയെടുത്ത് അതേ നിലവാരത്തിലുള്ള ഒരു ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
ഇത്രയൊക്കെയാണെങ്കിലും സ്ത്രീയായി ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ ജന്മനാടോ, അവര്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച നാടോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട അംഗീകാരമോ, പ്രോത്സാഹാനമോ ഒരിക്കലും നല്‍കിയിട്ടില്ലെന്നുമാത്രമല്ല കഴിയുന്നപോലെയൊക്കെ അവരെ തളര്‍ത്തുന്നതിന് ശ്രമിച്ചുകൊണ്ടുമിരുന്നു.
അമേരിക്ക മേരിക്കു നല്‍കിയ സ്വീകരണം കണ്ടപ്പോള്‍ ഫ്രഞ്ച് ഗവണ്മെന്‍റ് അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു. മുഖം രക്ഷിക്കുന്നതിനുവേണ്ടി പെട്ടെന്ന് അവര്‍ മേരിക്ക് “ലീജിയന്‍ ഓഫ് ഹോണര്‍” എന്ന ബഹുമതി നല്‍കാന്‍ തയ്യാറായി. പക്ഷെ മേരി അതു നിരസിച്ചു.
വൈറ്റ് ഹൌസില്‍ ക്ഷണിച്ചു വരുത്തി അമേരിക്കന്‍ പ്രസിഡന്‍റ് മേരിക്ക് “ഒരു ഗ്രാം റേഡിയം” സമ്മാനിക്കുകയുണ്ടായി. അന്നത്തെ(1921) അതിന്‍റെ മൂല്യം ഒരു ലക്ഷം ഡോളറായിരുന്നു. തന്‍റെ കൈവശമുണ്ടായിരുന്ന റേഡിയം മുഴുവനും അവര്‍ പോളണ്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനും യുദ്ധകാലത്തെ ആവശ്യങ്ങള്‍ക്കും വേണ്ടി ചിലവഴിക്കുകയായിരുന്നു.

തന്‍റെ കണ്ടുപിടുത്തങ്ങള്‍ പേറ്റന്‍റ് ചെയ്തിരുന്നെങ്കില്‍ ഭീമമായ സാമ്പത്തിക സ്രോതസ്സായി അതുമാറുമായിരുന്നു. പക്ഷെ തന്‍റെ നോബല്‍ സമ്മാനത്തിന്‍റെ തുകയും നോബല്‍ മെഡലുകള്‍ പോലും യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നു.
1934 ലാണ് മേരി മരിക്കുന്നത്. 1995 ല്‍ ഫ്രഞ്ച് ഗവണ്മെന്‍റ് അവരുടെ ഭൌതികാവശിഷ്ടങ്ങള്‍ പാരീസിലെ പാന്തിയണിലേക്ക് മാറ്റി സംസ്കരിച്ചു.
മേരിയുടെ അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന ഫ്രെഡറിക് ജോളിയോട്ടാണ് മേരിയുടെ മൂത്ത മകള്‍ ഐറിനെ വിവാഹം കഴിച്ചത്. ക്യൂറിമാരെപ്പോലെ തന്നെ ഇവരും ഒന്നിച്ചാണ് ഗവേഷണം നടത്തിയത്. റേഡിയോ ആക്ടിവിറ്റി തന്നെയായിരുന്നു വിഷയം. ഗവേഷണം മേരി സ്ഥാപിച്ച ലാബിലും. കൃത്രിമ റേഡിയോ ആക്ടീവത വികസിപ്പിച്ചെടുത്തതിന് 1935 ലെ നോബല്‍ സമ്മാനം ഇവര്‍ പങ്കിടുകയായിരുന്നു.
ഇളയമകള്‍ ഈവ് ക്യൂറിയും അറിയപ്പെടുന്ന ശാസ്ത്രജ്ഞ തന്നെയായിരുന്നു. പക്ഷെ നോബല്‍ സമ്മാനം കിട്ടിയത് ഈവയുടെ ഭര്‍ത്താവ് ഹെന്റിക്കായിരുന്നു. ( Henry Labouisse). 1965 ല്‍ യുണിസെഫിനു കിട്ടിയ സമാധാനത്തനുള്ള നോബല്‍ സമ്മാനം ആ കാലഘട്ടത്തിലെ യുണീസെഫിന്‍റെ മേധാവിയായിരുന്ന ഹെന്റിയാണ് ഏറ്റുവാങ്ങിയത്.
ഐറീന്‍റെ മക്കളും പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ തന്നെ. മകളായ Hélène Langevin-Joliot അറിയപ്പെടുന്ന ന്യൂക്ലിയര്‍ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റും ഒക്കെയാണ്. 1927 ല്‍ ജനിച്ച ഇവര്‍ക്കിപ്പോള്‍ 90 വയസ്സുണ്ട്.മൊത്തത്തില്‍ ശാസ്ത്രത്തിനും സമൂഹത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ഒരു നോബല്‍ കുടുംബം.
അസാധാരണമായ നിശ്ചയദാര്‍ഢ്യവും, കഠിനാദ്ധ്വാനവും മനുഷ്യസ്നേഹവും ശാസ്ത്രാഭിമുഖ്യവും എല്ലാം കൊണ്ട് മേരി ഈ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം സംശയാതീതമായി അടയാളപ്പെടുത്തുന്നു.
ചിത്രങ്ങള്‍- മേരി, മേരിയും പിയറിയും, സോള്‍വേ കോണ്‍ഫറന്‍സ്, പാരീസിലെ ക്യൂറി ഇന്‍സ്റ്റിട്ട്യൂട്ടിനോടനുബന്ധിച്ചുള്ള കാന്‍സര്‍ സെന്‍ററും, പോളണ്ടിലെ ക്യൂറി ഇന്‍സ്റ്റിട്ട്യൂട്ടും., ജോളിയോട്ട് ക്യൂറിമാര്‍, ഹെലെന്‍ ലാങ്ഗെവിന്‍ ജോളി